District News
പെരിന്തൽമണ്ണ: കഴിഞ്ഞ അഞ്ചുവർഷക്കാലം പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും അവതരിപ്പിച്ച് നജീബ് കാന്തപുരം എംഎൽഎ. മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ, അനുവദിച്ച ഫണ്ടുകൾ, നേതൃത്വം നൽകിയ ജനകീയ സമരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ പെരിന്തൽമണ്ണ പെരുമ പീപ്പിൾസ് പ്രോഗ്രസ് സ്റ്റോറി എന്ന പരിപാടിയിൽ അവതരിപ്പിക്കുകയായിരുന്നു എംഎൽഎ. ശിഫ കണ്വൻഷൻ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പദ്ധതികളുടെ കണക്കുകളും വീഡിയോകളും പ്രദർശിപ്പിച്ചു.
മണ്ഡലത്തിൽ അഞ്ച് വർഷത്തിനിടയിൽ 176 ചെറുതും വലുതുമായ റോഡുകൾ നവീകരിക്കാൻ 59 കോടി വിനിയോഗിച്ചു. 98 മിനി മാസ്റ്റ് ലൈറ്റുകളും സജ്ജമാക്കി. കാര്യവട്ടം, പെരിന്തൽമണ്ണ വില്ലേജ് ഒഫീസുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ഒന്നരക്കോടി വകയിരുത്തി. മേലാറ്റൂർ എഇഒ ഓഫീസ് നിർമാണത്തിന് 60 ലക്ഷവും ആലിപ്പറന്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടത്തിന് ഒരു കോടിയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് മെഷീനുകൾ വാങ്ങുന്നതിന് എട്ടു ലക്ഷവും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
പിടിഎം കോളജിൽ വിവിധ പ്രവൃത്തികൾക്കായി 53 ലക്ഷവും മേലാറ്റൂർ, ചെറുകര മിനി സ്റ്റേഡിയം നവീകരണത്തിന് 75 ലക്ഷവും കൊടികുത്തിമല റോഡ് നിർമാണത്തിന് 50 ലക്ഷവും അനുവദിച്ചു. മണ്ഡലത്തിലെ നാല് സ്കൂളുകൾക്ക് ബസ് അനുവദിച്ചെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ "ക്രിയ’ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങൾക്ക് സ്കെയിലപ്പ് കോണ്ക്ലേവുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമാണെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
വിവിധ മേഖലകളിലെ ഗുണഭോക്താക്കളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആയിശ മേക്കോട്ടിൽ, കളപ്പാടൻ ഹുസയിൻ, പി.എസ്. സുധ, ഷഹീന, എ.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.
അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.
തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.
പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.